ഭുവനേശ്വർ: ഒഡിഷയിലെ കലഹണ്ടി ജില്ലയിൽ നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. നിർമാണ തൊഴിലാളി നിമായ് പാൽ, മകൻ ആകാശ് പാൽ, മേസ്തിരിമാരായ അദൽ മാഝി, മനോരഞ്ജൻ ഹാതി, ഛന്ദ ജൽ, നിർമാണ തൊഴിലാളി ബിപുൽ ജൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട പങ്കജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിനിടെ ഒരാൾ അബദ്ധത്തിൽ ടാങ്കിനുള്ളിൽ വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന ആറ് പേരും കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാഝി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, അന്ത്യകർമങ്ങൾക്കായി ജില്ലാ ഭരണകൂടം 30,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.